ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മൽസരം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ടി-20യില്‍ നിന്ന് വ്യത്യസ്‍തമായി അടിമുടി മാറ്റവുമായാണ് ഇന്ത്യ രണ്ടാം മൽസരത്തിന് ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ബുമ്ര, ജഡേജ എന്നിവര്‍ ടീമില്‍ തിരികെയെത്തും.
ഒരു ഇടവേളയ്‌ക്ക് ശേഷം ടീമിലെത്തുന്ന വിരാട് കോഹ്‌ലി ഫോമിലേയ്‌ക്ക് മടങ്ങിയെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഫെബ്രുവരിയിലാണ് കോഹ്‌ലി അവസാനമായി ടി-20 മൽസരം കളിച്ചത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടന്ന ടി-20 ലോകകപ്പിന് ശേഷം വെറും രണ്ട് ടി-20 മൽസരങ്ങളില്‍ മാത്രമാണ് കോഹ്‌ലി നീലക്കുപ്പായമണിഞ്ഞത്.
മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനൊപ്പം ബുമ്ര മടങ്ങിയെത്തുന്നതോടെ ബൗളിംഗ് യൂണിറ്റിന് കരുത്ത് വര്‍ധിക്കും. അരങ്ങേറ്റ മൽസരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അർഷദീപ് സിംഗ് അവസാന രണ്ട് മൽസരങ്ങള്‍ക്കുള്ള ടീമിലില്ല. പകരം ഉമ്രാന്‍ മാലിക്കിന് അവസരം ലഭിച്ചേക്കും. ടെസ്‌റ്റ് പരമ്പര സംനിലയിലായ സാഹചര്യത്തിൽ ടി-20 കിരീടമാവും ഇന്ത്യയുടെ ലക്ഷ്യം.
Read Also: വിമാന ടിക്കറ്റ് നിരക്ക് വർധന; ഇടപെടാതെ കേന്ദ്രം