നിലവിൽ റെസിഡൻസി വിസകളിലുള്ളവരെ മൂന്നു ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. കുവൈത്തിന് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവരെ, മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാനാണ് കുവൈത്ത് പദ്ധതി തയ്യാറാക്കുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെസിഡൻസി വിസകളിലുള്ളവർ മടങ്ങിയെത്തുമ്പോൾ വിമാനത്താവളത്തിലുണ്ടാകാനിടയുള്ള അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായാണ് ഘട്ടം ഘട്ടമായി തിരികെയെത്താൻ പദ്ധതി തയ്യാറാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ആദ്യ ഘട്ടത്തിൽ നിർണ്ണായകമായ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവർക്കായിരിക്കും തിരികെയെത്താൻ അനുമതി നൽകുന്നത്. ഡോക്ടർ, നേഴ്സ് മുതലായ ആരോഗ്യ പ്രവർത്തകർ, ടീച്ചർമാർ എന്നിങ്ങനെയുള്ള തൊഴിലുകളിലുള്ളവരെയായിരിക്കും ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത് എന്നാണ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഇത്തരം തൊഴിലുകളിലുള്ളവരുടെ വിവരങ്ങൾ വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം ശേഖരിച്ച് വരുന്നതായും സൂചനകളുണ്ട്.
രണ്ടാം ഘട്ടത്തിൽ, കുവൈറ്റിൽ കുടുംബാംഗങ്ങൾ ഉള്ളവർക്കായിരിക്കും മുൻഗണന നൽകുന്നത്. ആശ്രിത വിസകൾ, ആർട്ടിക്കിൾ 18 പ്രകാരമുള്ള റെസിഡൻസി വിസകൾ ഉള്ള കുടുംബനാഥന്മാർ മുതലായവരെയാണ് ഈ ഘട്ടത്തിൽ തിരികെമടങ്ങാൻ അനുവദിക്കുന്നത്. മൂന്നാം ഘട്ടത്തിൽ മറ്റുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുവാദം നൽകും.
ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയതായാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ നിർദ്ദേശങ്ങളിൽ കൂടുതൽ അവലോകനങ്ങളും, ഭേദഗതികളും വരുത്തിയ ശേഷം മാത്രമായിരിക്കും ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുന്നത്.
(This is a demo news content for testing purposes)