കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ പൊതുമാപ്പിന്റെ ആനുകൂല്യം 350 തടവുകാർക്ക് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പട്ടികക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും ബിദൂനികളും ഉൾപ്പടെ നൂറോളം പേർ ജയിൽ മോചിതരാകും.
മറ്റ് 250 പേർക്ക് തടവുശിക്ഷയിൽ ഇളവ് അനുവദിക്കുകയും ചെയ്യും. ഇവരിൽ ചിലർക്ക് പിഴ ശിക്ഷയിലും ഇളവ് നൽകും. ശിക്ഷാ ഇളവിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അറ്റോർണി ജനറലിന്റെ അംഗീകാരത്തിനായി കുവൈറ്റ് പബ്‌ളിക് പ്രോസിക്യൂഷന് സമർപ്പിക്കും.
പബ്‌ളിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ച ശേഷം അന്തിമ പരിശോധനക്കും അംഗീകാരത്തിനുമായി അമീരി ദിവാന്റെ പരിഗണനക്ക് അയക്കും. ഇതിന് ശേഷം ശിക്ഷാ ഇളവ് നൽകപ്പെടുന്നവരുടെയും ജയിൽ മോചിതരാക്കപ്പെടുന്ന ആളുകളുടെയും പട്ടിക ഉൾപ്പെടുത്തിയുള്ള ഉത്തരവ് ഫെബ്രുവരി 25ന് പുറത്തിറക്കുമെന്നാണ് അറിയിപ്പ്.
ജയിൽ മോചിതരാകുന്ന വിദേശികളെ നാടുകടത്തുന്നതിന് ഡീപോർട്ടേഷൻ സെന്ററുകളിലേക്ക് അയക്കും. സ്വദേശികൾക്കും ബിദൂനികൾക്കും മോചിതരാക്കപ്പെട്ടാലും യാത്രാ വിലക്കുണ്ടാകും. ഇവരെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയും ചെയ്യും.
Also Read: മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും