ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കു-കിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ നിയന്ത്രണവിട്ട ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 45 പേർ മരിച്ചു. ബോട്സ്വാനയുടെ തലസ്‌ഥാനമായ ഗാബോണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ എട്ടുവയസുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് 165 താഴ്‌ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പിന്നാലെ തീപിടിക്കുകയും ചെയ്‌തു. ഈസ്‌റ്റർ അനുബന്ധിച്ചുള്ള പ്രാർഥനയിൽ പങ്കെടുക്കാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെ തീ പടർന്നു. ബസ് പൂർണമായി കത്തി നശിച്ചു. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം, അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് സ്‌ഥലം സന്ദർശിച്ച മന്ത്രി സിന്ദിസിവെ ചിക്കുംഗ പറഞ്ഞു.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!