കവരത്തി: ലക്ഷദ്വീപിലെ പുതിയ നിയമ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതും അടക്കമുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്ക് എതിരെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധം കടുപ്പിക്കുന്നത്.
കോവിഡ് മഹാമാരി രാജ്യത്തെയാകെ പിടിച്ചു കുലുക്കിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്താൻ ലക്ഷദ്വീപിന് കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ 68 ശതമാനമാണ് ദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നേരത്തെ കൊച്ചിയിൽ ക്വാറന്റെയ്നിൽ ഇരുന്നവർക്ക് മാത്രമായിരുന്നു ദ്വീപിലേക്ക് പ്രവേശനം നൽകിയിരുന്നത്. എന്നാൽ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഈ നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചു. ഇതോടെയാണ് ലക്ഷദ്വീപിൽ രോഗ വ്യാപനം ഉയർന്നതെന്നാണ് ജനങ്ങളുടെ ആരോപണം.
കൂടാതെ പദവി ഏറ്റെടുത്ത ശേഷം അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ദ്വീപ് നിവാസികൾ ആരോപിക്കുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ വേറിട്ട പ്രതിഷേധവുമായി ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷനും രംഗത്തുണ്ട്. ‘കൊറോണ കാലത്ത് വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ‘ എന്ന പേരിൽ നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേരാണ് ഭാഗമായത്.
നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനപ്രതിനിധികളുടെ എതിർപ്പ് മറികടന്ന് എല്ലാ നിയന്ത്രണങ്ങളും തിരുത്തുകയും ക്വാറന്റെയ്ൻ അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങൾ എടുത്ത് മാറ്റി പുതിയ ചട്ടങ്ങൾ കൊണ്ടുവരികയുമാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു.
Read Also: കേന്ദ്ര സർവ്വകലാശാല അസി. പ്രൊഫസർക്കെതിരായ നടപടി പിൻവലിക്കണം; ബിനോയ് വിശ്വം