കവരത്തി: ലക്ഷദ്വീപില്‍ കടൽത്തീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദ്ദേശം. കടൽത്തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന് കാണിച്ച് ഡെപ്യൂട്ടി കളക്ടർ ഉടമകൾക്ക് നോട്ടീസ് നൽകി. കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് ഡെപ്യൂട്ടി കളക്ടർ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ ഈ മാസം 30നുള്ളില്‍ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇവയെല്ലാം 1965ലെ ലാന്‍ഡ് റവന്യൂ ടെനന്‍സി റെഗുലേഷനിലെ 20(1) വകുപ്പിന്റെ ലംഘനമാണെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നു എന്നുമാണ് നോട്ടീസിലെ വാദം. ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
നേരത്തെ ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ചെറിയം ദ്വീപിൽ നിർമിച്ച ഷെഡുകൾ പൊളിച്ചു നീക്കാനും ഉത്തരവ് നൽകിയിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് കാണിച്ചായിരുന്നു കൽപ്പേനി ബ്ളോക്ക് ഡെവലപ്മെന്റ് ഓഫിസർ നോട്ടീസ് നൽകിയത്. കർഷകർ തേങ്ങ സൂക്ഷിക്കുന്നതിനും മൽസ്യബന്ധന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഷെഡുകളാണ് പൊളിച്ചു നീക്കേണ്ടത്. അനുമതി വാങ്ങാതെയാണ് നിർമാണം നടത്തിയതെന്ന് അഡ്മിനിസ്ട്രേഷൻ കുറ്റപ്പെടുത്തി.
ചെറിയം ദ്വീപിന് സമീപമുള്ള കൽപ്പേനി ദ്വീപില്‍ വസിക്കുന്നവരുടെ ഭൂമിയിലെ ഷെഡുകൾ പൊളിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊളിച്ചില്ലങ്കിൽ റവന്യൂ വകുപ്പ് പൊളിച്ചുമാറ്റുമെന്നും ഇതിന് ഉണ്ടാകുന്ന ചിലവ് ഉടമകളിൽ നിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.
Most Read: ജമ്മു കശ്മീർ എയർപോർട്ടിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനം