ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ബാഡ്മിന്റൺ താരം പിവി സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമി ഫൈനലിൽ കടന്നത്. 56 മിനിറ്റ് നീണ്ട മൽസരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്കോർ: 21–13, 22–20. റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിമ്പിക്സ് ബാഡ്മിന്റൺ മൽസരത്തിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. കൂടാതെ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്.
റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള യമാഗുച്ചിക്കെതിരേ തകർപ്പൻ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. എതിരാളിയുടെ ബലഹീനതകൾ കൃത്യമായി മനസിലാക്കിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ യമാഗുച്ചി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലായി. ഒരു ഘട്ടത്തിൽ ഗെയിം പോയന്റിന് സെർവ് ചെയ്ത യമാഗുച്ചിയെ ശക്തമായി പ്രതിരോധിച്ചാണ് സിന്ധു പരാജയപ്പെടുത്തിയത്. 22–20ന് രണ്ടാം ഗെയിം താരം സ്വന്തമാക്കി.
നിലവിലെ ഫോം തുടർന്നാൽ സിന്ധു ഇന്ത്യയിലേക്ക് സ്വർണവുമായി മടങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ. നേരത്തെ പ്രീക്വാർട്ടർ മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്.
Most Read: പ്രഭാസിന്റെ ‘രാധേ ശ്യാം’അടുത്ത വർഷം; റിലീസ് തീയതിയായി