തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതുമ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചൊരു പോരാളിയുണ്ട്, പിആർ ശ്രീജേഷ്. ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമൻ നിരയുടെ പെനാൽറ്റി കോർണറുകൾ സധൈര്യം നേരിട്ട് ഒടുവിൽ ടീം ഇന്ത്യയെ വിജയ തീരത്തോട് അടുപ്പിച്ചപ്പോൾ ശ്രീജേഷ് സർവ്വവും മറന്ന് ആഹ്ളാദിച്ചു, കൈകൾ ആകാശത്തേക്ക് ഉയർത്തി മുട്ടുകുത്തി അദ്ദേഹം ഗ്രൗണ്ടിൽ ഇരുന്നു.
ശ്രീജേഷ് കേരളത്തിലേക്ക് എത്തിച്ചത് രണ്ടാമത്തെ മാത്രം ഒളിമ്പിക്‌സ് മെഡലാണ്, അതും വർഷങ്ങൾക്ക് ശേഷം ഹോക്കിയിലൂടെ തന്നെ. 1972ൽ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ മാനുവൽ ഫ്രഡറിക്കിന് ശേഷം ഒളിമ്പിക്‌സ് മെഡലിൽ ഒരു മലയാളിയുടെ കൈയൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞത് ഏതാണ്ട് 49 വർഷങ്ങൾക്ക് ശേഷമാണ്.
എറണാകുളം കിഴക്കമ്പലം സ്വദേശിയായ മുപ്പത്തി മൂന്നുകാരൻ ശ്രീജേഷ് ഇന്ന് കേരളത്തിന്റെ മാത്രം സ്വന്തമല്ല. ജർമൻ താരങ്ങളുടെ മിന്നൽ ഷോട്ടുകളെ തടുത്തിട്ട്, ഇന്ത്യൻ ഹോക്കിക്ക് പുതിയൊരു ദിശാബോധം നൽകിയ രാജ്യത്തിന്റെ ഹീറോയാണ്.
ക്രിക്കറ്റിന് മുകളിൽ ഒരു കായിക ഇനവും വളരാത്ത ഇന്ത്യയുടെ മണ്ണിൽ ഒരു കാലത്ത് ഏറ്റവും ജനകീയമായിരുന്ന ഹോക്കി ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. ഒളിമ്പിക്‌സിൽ എട്ട് തവണ സ്വർണവും, ലോക കിരീടവും ഒക്കെ സ്വന്തമാക്കിയിരുന്ന ആ പഴയ ഇന്ത്യൻ ഹോക്കിയുടെ പ്രതാപ കാലത്തേക്ക് നയിക്കുവാൻ കെൽപുള്ളവരാണ് തങ്ങളെന്ന് ശ്രീജേഷും സംഘവും തെളിയിച്ചു കഴിഞ്ഞു.
ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ് മുതൽ ബൽബീർ സിംഗ്, രൂപ് സിംഗ്, ശങ്കർ ലക്ഷ്‌മൺ, മുഹമ്മദ് ഷാഹിദ്, ധനരാജ് പിള്ളൈ വരെയുള്ള അതികായർ അടക്കി വാണിരുന്ന ഇന്ത്യൻ ഹോക്കിയുടെ പെരുമ ഒരിക്കൽ കൂടി തിരികെ കൊണ്ടു വരാൻ ഇന്നത്തെ സ്വപ്‌ന സംഘത്തിന് കഴിഞ്ഞേക്കും.
അവർക്ക് അതിന് ഇനി അധികം ദൂരം സഞ്ചരിക്കേണ്ടി വരില്ലെന്ന് തന്നെയാണ് സമീപകാല പ്രകടനങ്ങൾ നമുക്ക് നൽകുന്ന സൂചന. അധികം വൈകാതെ തന്നെ ഒളിമ്പിക്‌സ് ഹോക്കി വേദിയിൽ ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങുന്നത് വീണ്ടും കേൾക്കാനാവുമെന്ന് പ്രതീക്ഷിക്കാം, അതിനായി കാത്തിരിക്കാം.
Read Also: ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ