കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഘർഷത്തിനിടെ ഉണ്ടായ കൊലപാതകം, ബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിലാണ് കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുന്നത്.
മറ്റു കേസുകളിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ സൗമൻ മിത്രയുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം എന്നും ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. കോടതി നിർദ്ദേശമില്ലാതെ ഒരു നടപടിയും പാടില്ലെന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിന്റെ ഫലമായി ആളുകൾ ആക്രമിക്കപ്പെടുകയും വീടുകളിൽ നിന്ന് പലായനം ചെയ്യുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു. ഇവയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കാൻ എൻഎച്ച്ആർസി ചെയർമാനോട് നേരത്തെ ഹരജി പരിഗണിച്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മമത ബാനർജി സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് എൻഎച്ച്ആർസി നിയോഗിച്ച കമ്മീഷൻ കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറാനും കമ്മീഷൻ റിപ്പോർട് ശുപാർശ ചെയ്തിരുന്നു. മറ്റ് കേസുകൾ കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്നും വിധിന്യായത്തിനായി അതിവേഗ കോടതികളും പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടർമാരും സാക്ഷികളുടെ സംരക്ഷണത്തിന് നടപടിയും വേണമെന്നും എൻഎച്ച്ആർസി കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
Most Read: കർഷകരിൽ നിന്ന് വനംവകുപ്പിന്റെ നിർബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി