തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.
വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച് 2006ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽവേ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരു മേഖലാ ഓഫിസിലെ ശാസ്ത്രജ്ഞൻ ഡോ. മുരളീകൃഷ്ണയാണ് കേന്ദ്ര സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്. പരിസ്ഥിതി അനുമതി കിട്ടുന്നതിന് മുൻപേ സിൽവർലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പിആർ ശശികുമാർ നൽകിയ ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതി ആയിരിക്കുമെന്ന് കെ-റെയിൽ അധികൃതർ നേരത്തേ ഹരിത ട്രിബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. പദ്ധതിയുടെ സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താൻ ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ 14 മാസത്തിനകം റിപ്പോർട് സമർപ്പിക്കുമെന്നും സംസ്ഥാനം അറിയിച്ചിരുന്നു.
Read Also: ഹരിത കേസ്; മുൻ ജനറൽ സെക്രട്ടറി ഇന്ന് മൊഴി നൽകും