തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്‌ആര്‍ ആശയുടെ (24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചാണ് ആരോഗ്യ വകുപ്പിന്റെ അനുശോചനം മന്ത്രി അറിയിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആശയുടെ വേര്‍പാട് വേദനാജനകമാണ്. കോവിഡ് ആദ്യതരംഗം മുതല്‍ പോസിറ്റീവ് ആയവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് മരുന്നും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനും ആശ മുന്നില്‍ നിന്നിരുന്നു. സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്‌ഥിര സാന്നിധ്യവുമായിരുന്നു.
അവസാനവര്‍ഷ എല്‍എല്‍ബി വിദ്യാർഥിയായ ആശ പഠനത്തോടൊപ്പമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പങ്കുചേർന്നിരുന്നത്. ആശയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
തിങ്കളാഴ്‌ച രാത്രിയാണ് ശ്വാസതടസത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. യാത്രാമധ്യേ ആരോഗ്യനില മോശമായതിനെ തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച രാവിലെ അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.
റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ -ശൈലജ ദമ്പതികളുടെ മകളാണ് ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം കൂടിയായ ആശ. അജേഷ്, ആർഷ എന്നിവർ സഹോദരങ്ങളാണ്. തിരുവനന്തപുരം പാറശാല സ്വകാര്യ ലോ കോളജിലായിരുന്നു പഠനം.
Also Read: സംസ്‌ഥാനത്ത് ഈ മാസം അവസാനം സിറോ സർവേ പൂർത്തിയാകും; മുഖ്യമന്ത്രി