പട്യാല : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന കര്‍ഷക രക്ഷാ യാത്ര ഇന്ന് ഹരിയാനയില്‍ പ്രവേശിക്കും. എന്നാല്‍ റാലി അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഇന്ന് പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന പൊതു റാലിക്കും സമ്മേളനത്തിനും ശേഷം രണ്ട് മണിയോടെയാണ് ഹരിയാനയിലേക്ക് റാലി പ്രവേശിക്കുന്നത്.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ പെഹോവയില്‍ ട്രാക്റ്ററിലാണ് രാഹുല്‍ എത്തുക. അവിടെ നിന്നും ഹരിയാനയില്‍ പ്രവേശിച്ച് മൂന്ന് മണിയോടെ പൊതു റാലിയില്‍ അഭിസംബോധന ചെയ്‌ത ശേഷം രാഹുല്‍ ഗാന്ധി വിവിധ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. പരിപാടികള്‍ക്ക് ശേഷം 7 മണിയോടെ കുരുക്ഷേത്രയില്‍ നിന്നും തിരികെ ഡെല്‍ഹിയിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഹരിയാനയില്‍ റാലി പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നിലപാട്. ഹരിയാന ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. സംസ്‌ഥാനത്തെ ക്രമസമാധാനം നശിപ്പിക്കുന്ന തരത്തിലുള്ള ഒന്നിനും അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് ഹരിയാനയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കള്‍. കാര്‍ഷിക ബില്ലിനെ അനുകൂലിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്‌ഥാനത്ത കടന്ന് ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധം രാഷ്‌ട്രീയ വിജയമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. റാലിയെ അതിര്‍ത്തിയില്‍ തടയാനായി വലിയ പോലീസ് സന്നാഹത്തെ തന്നെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വിന്യസിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്.
Read also : ട്രാവൻകൂർ ടൈറ്റാനിയം അഴിമതി; ഹരജി ഇന്ന് പരിഗണിക്കും