പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ ആരോഗ്യവാനെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. തൃശൂരിലുള്ള ഒരു കൂട്ടം ആളുകളും സാമ്പത്തിക സഹായവുമായി രംഗത്തെത്തി.
വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ നേരം മലയിടുക്കിൽ ഒറ്റപ്പെട്ടു കഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ച മുതൽ ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ബാബുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിറകണ്ണുകളോടെയാണ് ബാബുവിന്റെ മാതാവ് റഷീദ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. ‘ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് കരുതിയില്ല. എല്ലാവരോടും നന്ദി പറയുന്നു. കൂടെ നിന്നവർക്കും സൈനികർക്കും ബിഗ് സല്യൂട്ട്. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ട്. കുട്ടികളാരും ഇനി വനംവകുപ്പിന്റെ അനുവാദമില്ലാതെ വനമേഖലകളിലേക്ക് കയറാതിരിക്കണം. ഇങ്ങനെയൊരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണം’; അവർ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 44 മണിക്കൂറിന് ശേഷമാണ് സൈന്യം രക്ഷപെടുത്തിയത്. മലയുടെ മുകളിൽ നിന്ന് അര കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്.
Also Read: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്ടമായി