ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിൽ ഇടംനേടിയിട്ടുണ്ട്. സൂര്യകുമാർ യാദവിന്റെ അഭാവം കളത്തിൽ ഇറങ്ങാനുള്ള സഞ്ജുവിന്റെ സാധ്യത ഉയർത്തുന്നത്.
ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. സഞ്ജുവിന്റെ കരിയറിൽ ഏറെ നിർണായകമായ ഒരു പരമ്പരയാണ് ഇത്. പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ ടി-20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ താരത്തിന് സാധിക്കും.
2015ൽ തന്നെ സഞ്ജു സിംബാബ്വെക്ക് എതിരായ ടി-20യിൽ അരങ്ങേറിയിരുന്നു. എന്നാൽ, 19 റൺസ് മാത്രമെടുത്ത് പുറത്തായ സഞ്ജുവിന് ആ കളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. പിന്നീട് താരത്തിന് ടീമിൽ കളിക്കാൻ അവസരം ലഭിച്ചത് അഞ്ച് വർഷങ്ങൾക്കു ശേഷമാണ്.
അതേസമയം അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് നേരത്തെ പറഞ്ഞിരുന്നു. എല്ലാവരേയും അൽഭുതപ്പെടുത്തുന്ന ഇന്നിങ്സ് സഞ്ജുവിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് അദ്ദേഹത്തിലുണ്ട്. അതാണ് ഇവിടെ പ്രധാനം. കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. ആ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുക എന്നത് സഞ്ജുവിന്റെ കയ്യിലാണ്. ടീം മാനേജ്മെന്റ് എന്ന നിലയിൽ അദ്ദേഹത്തിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള കഴിവ് ഞങ്ങൾ കാണുന്നു. ഞങ്ങൾക്കായി അദ്ദേഹം കളിക്കുമ്പോൾ അദ്ദേഹത്തിന് ആ ആത്മവിശ്വാസം നൽകാൻ ശ്രമിക്കും; രോഹിത് പറഞ്ഞു. ലോകകപ്പ് ടീമിൽ സഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം