കൊച്ചി: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം. കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.
യാത്രക്കാരോട് ഈ രീതിയിൽ പെരുമാറിയാൽ എങ്ങനെ കെഎസ്ആർടിസിയെ ആര് ആശ്രയിക്കുമെന്ന് ചോദിച്ച കോടതി സംഭവ വിശദാംശങ്ങൾ പിതാവിനോടും മകളോടും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. ഈ സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്ന് 4 കെഎസ്ആർടിസി ജീവനക്കാരെ നിലവിൽ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.
കടുത്ത വിമര്‍ശനമാണ് കെഎസ്ആര്‍ടിസിക്കെതിരെ കോടതി ഉയര്‍ത്തിയത്. സെപ്‌റ്റംബർ 20ന് ആയിരുന്നു സംഭവം. വിദ്യാർഥിയുടെ കണ്‍സഷന്‍ തേടിയെത്തിയ പിതാവിനെയും മകളെയും ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ ‘ഗ്രീ രേഷ്‌മ’ ഹോമിൽ പ്രേമനനാണ് (53) മർദനമേറ്റത്. മകൾ മലയിൻകീഴ് മാധവകവി ഗവ.കോളജിൽ ബിരുദ വിദ്യാർഥിനിയായ രേഷ്‌മയും കൂടെ ഉണ്ടായിരുന്നു.
സംഭവത്തില്‍ ഇതുവരെ പ്രതികളെ ആരെയും അറസ്‌റ്റ് ചെയ്യാനായിട്ടില്ല. ഇതിനിടെ മര്‍ദ്ദനത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ഒരിക്കലും നീതീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്‌ഥാപനത്തിന്റെ അടിസ്‌ഥാനപരമായ പ്രശ്‌നമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. വിഷയം നാളെ ഉച്ചക്ക് വീണ്ടും കോടതി പരിഗണിക്കും.
Most Read: ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം