ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടംപിടിച്ച വിവാദ വൈറൽ ഫ്‌ളക്‌സ് ബോർഡുകൾക്കെതിരെ പരാതിനൽകി കർണാടക കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയുടെ പ്രചരണാർഥം സ്‌ഥാപിക്കുന്ന ഫ്‌ളക്‌സുകൾ കൂടാതെ എതിരാളികളും രാത്രിയുടെ മറവിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിക്കുന്നതായാണ് പരാതി.
എതിരാളികൾ സ്‌ഥാപിക്കുന്ന ഫ്‌ളക്‌സിൽ പക്ഷെ, രാഹുലിനും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ഹിന്ദുത്വ വാദിയും മഹാത്‌മാ ഗാന്ധിയുടെ കൊലയാളിയുമായ നഥൂറാം വിനായക് ഗോഡ്‌സെയുടെ ചിത്രം കൂടിയുണ്ടാകും! ഇവ സ്‌ഥാപിച്ച ശേഷം ചിത്രങ്ങളെടുത്ത് എതിരാളികളുടെ തന്നെ സൈബർ വാർറൂം സാമൂഹിക മാദ്ധ്യമങ്ങളിൽ വയറലാക്കും.
ഇതിനെതിരെയാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കോൺഗ്രസ് നേതൃത്വം പരാതി നൽകിയത്. എതിരാളികളുടെ നീചതന്ത്രമാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നിലെന്നും ഇവയുടെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഇതിനെതിരെ പോലീസിൽ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
യാത്രയെ സംസ്‌ഥാനത്തേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് കോൺഗ്രസ് നേതൃത്വം സ്‌ഥാപിച്ച നാൽപ്പതോളം ഫ്‌ളക്‌സുകൾ ഇവിടെ കീറുകയും ചെയ്‌തിരുന്നു. ശേഷമാണ് നഥൂറാം വിനായക് ഗോഡ്‌സെയുടെ ചിത്രം ഉൾപ്പെടുത്തിയ രാഹുലിന്റെ ഫ്‌ളക്‌സ് ചലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇതിന് മുമ്പും കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സില്‍ സവര്‍ക്കറുടെ ചിത്രം ദേശീയ തലത്തിൽ വൈറലായിരുന്നു. അത് സെപ്‌റ്റംബർ 21ന് കേരളത്തിൽ നിന്നായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളോടൊപ്പമാണ് അന്ന് സവര്‍ക്കറുടെ ചിത്രം കയറികൂടിയത്. ആലുവ ചെങ്ങമനാട് മണ്ഡലം കമ്മിറ്റി അംഗം സുരേഷ് മുൻകൈയെടുത്ത് ചെയ്യിപ്പിച്ച ഫ്‌ളക്‌സിൽ അശ്രദ്ധമൂലം സവര്‍ക്കറുടെ ചിത്രം കടന്നു കൂടുകയായിരുന്നു.
എറണാകുളം അത്താണിയില്‍ സ്‌ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്‌മാ ഗാന്ധിയുടെ ചിത്രം വച്ച് മറക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സവര്‍ക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
സുരേഷിന്റെയും പ്രവർത്തകരുടെയും അശ്രദ്ധയും ഡിസൈനർക്ക് പറ്റിയ തെറ്റിലും സംഭവിച്ച ഈ പിഴവ് ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപിയും ഇടതുപക്ഷവും ആയുധമാക്കിയിരുന്നു.
‘കേരളത്തിലുണ്ടായ ഈ സംഭവത്തിന് ശേഷം രാജ്യത്തുടനീളം കോൺഗ്രസ് വിവിധ ഘട്ടങ്ങളിൽ ശ്രദ്ധ പുലർത്തിയാണ് പ്രചരണ സാധനങ്ങൾ പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു വീഴ്‌ച ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇത് എതിരാളികളുടെ പുതിയ തന്ത്രമാണ്. അതുകൊണ്ടാണ് പരാതി നൽകിയത്‘– കർണാടകയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മുഹമ്മദ് നാലപ്പാട് പറഞ്ഞു.
2022 സെപ്‌റ്റംബർ 6ന് കന്യാകുമാരിയിൽ ഔദ്യോഗികമായി ഉൽഘാടനം ചെയ്‌ത ‘ഭാരത് ജോഡോ’ പദയാത്ര ജമ്മുവിലെ ശ്രീനഗറിൽ 2023 ജനുവരി 30ന് സമാപിക്കും. 5 മാസം ദൈർഘ്യമുള്ള കാൽ നട യാത്രയിൽ 149 സ്‌ഥിരം ജാഥ അംഗങ്ങൾ ഉണ്ട്. അതിൽ മൂന്നിലൊന്ന് സ്‌ത്രീകളാണ്. 146 ദിവസം നീളുന്ന പദയാത്ര 12 സംസ്‌ഥാനങ്ങളിലൂടെ കടന്നുപോകും.
Most Read: ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു