കോയമ്പത്തൂര്‍: അന്വേഷണം ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയിട്ടില്ലെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മിഷണർ അറിയിച്ചു. എന്നാൽ,എൻഐഎ ഉൾപ്പടെയുള്ള വിവിധ അന്വേഷണ ഏജൻസികൾ പോലീസിനൊപ്പം സമാന്തരമായി വിഷയത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികളിൽ ചിലർക്ക് കേരള ബന്ധമുണ്ടെന്നും സ്ഫോടനക്കസിൽ യുഎപിഎ ചുമത്തിയെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു. സ്‌ഫോടനത്തിൽ മരിച്ച ഉക്കടം ജിഎം നഗറിലെ ജമേഷ മുബീൻ (25) ഉപയോഗിച്ച മാരുതി 800 കാർ പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണെങ്കിലും 10ഓളം പേരുടെ കൈകൾ മറിഞ്ഞാണ് ജമേഷ മുബീനിൽ എത്തിയിരിക്കുന്നത്.
ഒക്‌ടോബർ 23ന് കോയമ്പത്തൂര്‍ നഗരഹൃദയമായ ഉക്കടം ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ പുലർച്ചെ നാലോടെയുണ്ടായ സ്‌ഫോടനം ചെക്‌പോസ്‌റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് എന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇതുവരെ അഞ്ചു പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്ന് രാത്രിയോടെ കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് വിവരം.
സ്‌ഫോടനത്തിൽ കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സ്‌ഫോടനം നടന്ന ക്ഷേത്രത്തിന് സമീപത്തെ ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45നുള്ള സിസിടിവി ദൃശ്യങ്ങളിൽ നാലുപേർ കാറിനകത്തേക്ക് എന്തൊക്കെയോ സാധനങ്ങൾ വെക്കുന്നത് പതിഞ്ഞിരുന്നു.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂർ ജയിലിലുള്ള ഐസ് കേസിലെ പ്രതി മുഹമ്മദ് അസറുദ്ദീൻ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശൂരിലെ ജയിലിലെത്തിയിരുന്നു. ശ്രീലങ്കയിൽ നടന്ന ഈസ്‌റ്റർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്‌റ്റിലായി ജയിലിലായത്. അസറുദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലുള്ളത്. ഇവരെ മൂന്നുപേരെയും അന്വേഷണ ഉദ്യോഗസ്‌ഥർ കണ്ടതായാണ് വിവരം.
Most Read: സായിബാബ ജയിലിൽ തുടരും; കുറ്റമുക്‌തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീംകോടതി