പാലക്കാട്: (Electric Trap Death Kerala) കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം സ്ഥല ഉടമ ആനന്ദ്കുമാർ കുഴിച്ചിട്ടതെന്ന് പോലീസ്. അതേസമയം, യുവാക്കളുടെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിൽ ആനന്ദ്കുമാർ കുറ്റം സമ്മതിച്ചു. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നു എന്നുമാണ് മൊഴി. അമ്പലപ്പറമ്പ് വീട്ടിൽ അനന്തൻ (52) എന്ന സ്ഥലം ഉടമ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ ജില്ലയിലെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലി എന്ന പ്രദേശത്ത് എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സമയത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്തു തിരിച്ചിൽ നടത്തി. തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തി. പിന്നാലെ സ്ഥലം ഉടമയെ പൊലീസ് ചോദ്യം ചെയ്തു.
കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതി കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്നിന്നു വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്തെന്നാണു പോലീസ് പറയുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ പൂർത്തീകരിക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
പൊലീസ് സംഘം പരിസരത്തു കൂടുതൽ തിരിച്ചിൽ നടത്തുന്നുണ്ട്. മരിച്ച സതീഷ് പുതുശ്ശേരി കാളാണ്ടിത്തറയിൽ നിന്നുള്ള യുവാവും ഷിജിത്ത്, കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം പ്രദേശത്തെ യുവാവുമാണ്.
MOST READ | 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം








































