കോഴിക്കോട്: 12 വയസുകാരന് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചുവെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻകുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരാണ് അടുത്ത ദിവസങ്ങളിൽ ഇവിടെ നിന്ന് കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നത്.
രാമനാട്ടുകര സങ്കരസഭയിലെ 24, അഞ്ച് ഡിവിഷൻ പരിധിയിൽ വരുന്ന കുളമാണിത്. ദിവസേന നിരവധി ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ച് വരുന്നത്. മലപ്പുറം ജില്ലയിൽ നിന്നുൾപ്പെടെ നീന്തൽ പരിശീലിപ്പിക്കാനും മറ്റും നിരവധിയാളുകൾ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ 16ആം തീയതി മുതൽ കുളത്തിൽ എത്തിയവരുടെ എണ്ണമാണ് ശേഖരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അസ്വാസ്‌ഥ്യങ്ങൾ അനുഭവപ്പെടുന്നവർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
മേയ് മാസം അവസാന വാരത്തിൽ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിൽസയിൽ ആയിരുന്ന മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്‌തിഷ്‌കജ്വരം സ്‌ഥിരീകരിച്ചത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!







































