കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ സ്‌ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ ഹൈക്കോടതി തള്ളി.
മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹരജികളാണ് തള്ളിയത്. ജസ്‌റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഹരജിയിൽ വാദം നടക്കുന്നതിനിടെ ഹരജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹരജി.
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേന്ദ്ര സർക്കാർ ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എസ്‌എഫ്‌ഐഒ-ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചത്. വീണാ വിജയന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് വിവാദം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!







































