ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റം. ഡെൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സാം പിത്രോദയും കേസിൽ പ്രതിയാണ്.
സോണിയാ ഗാന്ധി കേസിലെ ഒന്നാംപ്രതിയും രാഹുൽ ഗാന്ധി രണ്ടാംപ്രതിയാണ്. നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ഡെൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നത്. ഒക്ടോബർ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡെൽഹി പോലീസ് കേസെടുത്തത്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് സെക്ഷൻ 66(2) പ്രകാരം, ഏതൊരു ഏജൻസിയോടും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാൻ ഇഡിക്ക് അധികാരമുണ്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാതൃകമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കൊൽക്കത്ത ആസ്ഥാനമായുള്ള ഷെൽ കമ്പനിയായ ഡോട്ടെക്സ് മർച്ചന്റൈസ്, രണ്ട് കോൺഗ്രസ് നേതാക്കൾക്ക് 76 ശതമാനം ഓഹരിയുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ യങ് ഇന്ത്യൻ എന്ന സ്ഥാപനത്തിന് ഒരുകോടി രൂപ നൽകിയതായി ആരോപിക്കപ്പെടുന്നു. ഈ ഇടപാടിലൂടെ യങ് ഇന്ത്യൻ, കോൺഗ്രസിന് 50 ലക്ഷം രൂപ നൽകുകയും ഏകദേശം 2,000 കോടി രൂപയുടെ ആസ്തിയുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ നിയന്ത്രണം നേടുകയും ചെയ്തുവെന്നാണ് ആരോപണം.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































