റിയാദ്: സൗദി തലസ്ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ എംബസിയിൽ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിടത്തിൽ പരിമിതമായ തീപിടിത്തത്തിനും നാശനഷ്ടത്തിനും ഇത് കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലുള്ള പൗരൻമാരോട് ജാഗ്രത പാലിക്കാനും സുരക്ഷിത ഇടങ്ങളിൽ തുടരാനും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, റിയാദിലെ ആക്രമണത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്ത് തിരിച്ചടിയുണ്ടാകുമെന്ന് വൈകാതെ കാണാമെന്ന് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മദ്ധ്യമത്തോട് പറഞ്ഞു.
ഇതിനിടെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ കൂടാതെ റിയാദിൽ പുതിയ സ്ഫോടന ശബ്ദം റിപ്പോർട് ചെയ്തിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം നാലാംദിനവും തുടരുകയാണ്. ആക്രമണം പ്രതിരോധിക്കുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് പുലർച്ചെ ബഹ്റൈനിൽ സൈറൺ മുഴങ്ങിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറാനും അധികൃതർ നിർദ്ദേശിച്ചു. ബഹ്റൈനിലെ യുഎസ് താവളത്തിനുനേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണമാണ് നടത്തിയത്. ഷെയ്ഖ് ഇസ മേഖലയിൽ സ്ഥിതി ചെയ്യുന്ന താവളത്തിന് നേർക്കാണ് ആക്രമണം.
പ്രധാന കമാൻഡ്, ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു. ബഹ്റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സംഘർഷം ആരംഭിച്ചതുമുതൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ കുവൈത്ത് സൈന്യത്തിലെ 27 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർ സുഖം പ്രാപിച്ചു വരികയാണെന്നും കുവൈത്ത് വാർത്താ ഏജൻസി വ്യക്തമാക്കി. കുവൈത്തിലെ അമേരിക്കൻ സൈനികർക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം








































