വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ശുഭ പ്രതീക്ഷയിൽ മുന്നണികൾ

സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
 Kerala Election
Rep. Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെയാണ് വോട്ടെണ്ണുന്നത്. ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. 8.30ഓടെ ആദ്യഫലസൂചനകൾ പുറത്തുവരും. ആകെ 15,465 ഉദ്യോഗസ്‌ഥരെയാണ് വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.

പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ, നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്‌തമാക്കുന്നത്‌. മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്.

എന്നാൽ, ഭരണമാറ്റം ഉറപ്പാണെന്നും 85 മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കളും പറയുന്നു. തരംഗമുണ്ടായാൽ 90 കടക്കുമെന്നും യുഡിഎഫ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയമാണ് ഇത്തവണ യുഡിഎഫിന്റെ മുതൽക്കൂട്ട്. അതേസമയം, ഇത്തവണ ഒന്നിലധികം സീറ്റുകൾ നേടി സാന്നിധ്യം ശക്‌തമാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

140 ആർഒമാർ, 1340 അഡീഷണൽ എആർഒമാർ, 4208 മൈക്രോ ഒബ്‌സർവർമാർ, 4208 കൗണ്ടിങ് സൂപ്പർവൈസർമാർ, 5563 കൗണ്ടിങ് അസിസ്‌റ്റന്റുമാർ എന്നിവർ വോട്ടെണ്ണൽ ജോലിയുടെ ഭാഗമാകും. സ്‌ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ഒബ്‌സർവരുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിങ്ങോട് കൂടിയാണ് സ്ട്രോങ്ങ് റൂമുകൾ തുറക്കുക.

ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. വോട്ടെണ്ണൽ ഹാളിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്‌ഥാനാർഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കണം. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.

Most Read| ‘ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്, യുദ്ധം നടത്താൻ കാരണമിത്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE