ജറുസലേം: ഇസ്രയേൽ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുന്നു. അമേരിക്കയിൽ നിന്ന് രണ്ട് സ്‌ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഇസ്രയേലിന്റെ വ്യോമാധിപത്യത്തെ ഈ നീക്കം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ലോക്ക്‌ഹീഡ് മാർട്ടിൻ കമ്പനിയുടെ എഫ് 35 മൾട്ടി- റോൾ സ്‌റ്റെൽത്ത് വിമാനങ്ങളുടെ ഒരു സ്‌ക്വാഡ്രണും ബോയിങ് കമ്പനിയുടെ എഫ് 15 ഐഎ യുദ്ധവിമാനങ്ങളുടെ മറ്റൊരു സ്‌ക്വാഡ്രണും വാങ്ങാനാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ഇസ്രയേലിന്റെ വ്യോമാധിപത്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. അമേരിക്കയും മറ്റു സഖ്യകക്ഷികളും ചേർന്ന് വികസിപ്പിച്ച എഫ് 35 ലോകത്തെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ നിലവിൽ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.
കരാർ ഇസ്രയേലിന്റെ വ്യോമശക്‌തിയെ വർധിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ”ആവശ്യം വന്നാൽ ഞങ്ങളുടെ പൈലറ്റുമാർക്ക് ഇറാന്റെ ആകാശത്ത് എവിടെയും എത്താൻ കഴിയും. അതിന് അവർ സജ്‌ജരാണ്” – നെതന്യാഹു പറഞ്ഞു,
തദ്ദേശീയമായി ആയുധങ്ങൾ വികസിപ്പിക്കുന്നതിനായി അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ ബജറ്റിലേക്ക് 118 ബില്യൺ ഡോളർ വകയിരുത്താൻ ഇസ്രയേൽ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, നയതന്ത്രം വേണോ അതോ പോരാട്ടം തുടരണോ എന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണെന്ന് പറഞ്ഞുകൊണ്ട് ഏതൊരു സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇറാൻ നേരത്തെ പ്രതികരിച്ചിരുന്നു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്








































