പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്

2001ലെ എംപി ഗംഗാധരന് ശേഷം, 20 വർഷങ്ങൾക്കിപ്പുറം പൊന്നാനിയിൽ നിന്ന് ഒരു യുഡിഎഫ് എംഎൽഎ. അതും 1957 മുതലുള്ള പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇതുവരെ യുഡിഎഫ് നേടിയ ഏറ്റവും ഉയർന്ന 13, 267 എന്ന ചരിത്ര ഭൂരിപക്ഷത്തോടെ! ഇതിന് മുൻപ് പൊന്നാനിയിൽ നിന്ന് വിജയിച്ച ഒരു കോൺഗ്രസ് / യുഡിഎഫ് സ്‌ഥാനാർഥിയും പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം രേഖപ്പെടുത്തിയിട്ടില്ല.

By Malabar Desk, Malabar News
Ponnani KP Noushadali wins 13267 majority
Image courtesy: FB/Noushad Ali | Edited & designed by Team MN

പൊന്നാനി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനിക്കാർക്ക് സുപരിചിതനുമായ ടിഎം സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയ നിമിഷം മുതൽ യുഡിഎഫിന് വിജയം ഉറപ്പായിരുന്ന സീറ്റിൽ രാഷ്‌ട്രീയ നിരീക്ഷകർ പോലും പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം മുവായിരത്തിനും അയ്യായിരത്തിനും ഇടയിലായിരുന്നു. അതിനെ മൂന്നിരട്ടി ദൂരത്തിലേക്ക് മറികടന്നാണ് കെപി നൗഷാദലി ചരിത്രം രേഖപ്പെടുത്തുന്നത്.

അതും 1957ൽ മണ്ഡലം രൂപം കൊണ്ടകാലം മുതൽ ഇന്നുവരെ കോൺഗ്രസിനോ യുഡിഎഫിനോ ലഭിക്കാത്ത റെക്കോർഡ് ഭൂരിപക്ഷമായ 13, 267 വോട്ടിന്. കഴിഞ്ഞ 69 വർഷത്തെ പൊന്നാനിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുൻപ് പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം നേടിയവർ ആകെ മൂന്നു പേർ മാത്രമാണ്. അവർ മൂന്നുപേരും സിപിഎമ്മിൽ നിന്നുമാണ്. പി നന്ദകുമാർ (സിപിഎം-17,043), പി ശ്രീരാമകൃഷ്‌ണൻ (സിപിഎം-15,640), പാലോളി മുഹമ്മദ്‌കുട്ടി (സിപിഎം-28,347) എന്നിവരാണത്.

കെപിസിസി സെക്രട്ടറി എന്ന നിലയിൽ രണ്ടുവർഷം മുൻപ് മുതൽ പൊന്നാനിയിൽ തമ്പടിച്ച് അടിത്തട്ടുമുതൽ യുഡിഎഫിനെയും കോൺഗ്രസിനെയും പുനരുജ്‌ജീവിപ്പിക്കാനും വിശേഷിച്ചും യുവസമൂഹത്തിനിടയിൽ സ്‌ഥാനം ഉറപ്പിക്കാനും ഒപ്പം തന്നെ തീരദേശം മുതൽ പൊന്നാനിയുടെ ഉൾപ്രദേശങ്ങളിൽ വരെ ഓടിയെത്തി പ്രദേശവാസികളുമായി ബന്ധം സ്‌ഥാപിക്കാനും കെപി നൗഷാദലി നടത്തിയിട്ടുള്ള പരിശ്രമങ്ങൾ പൊന്നാനിയിൽ ഇന്നുവരെ ഒരു രാഷ്‌ട്രീയ നേതാവും നടത്തിയിട്ടില്ല എന്നുവേണം പറയാൻ.

കൂടാതെ, പൊന്നാനിയുടെ സാമൂഹിക സേവനരംഗത്തും സാംസ്‌കാരിക രംഗത്തും അർഹതയുള്ളവർക്ക് സഹായമെത്തിക്കാനും നൗഷാദലി എന്ന ഒറ്റയാൾ പട്ടാളം നടത്തിയിട്ടുള്ള പരിശ്രമങ്ങൾ അഭിനന്ദനീയമായിരുന്നു. അതുകൊണ്ടുതന്നെ യുഡിഎഫ് സ്‌ഥാനാർഥിയായി കെപി നൗഷാദലിയെ പ്രഖ്യാപിച്ചപ്പോൾ പൊന്നാനിയിൽ മൽസരം ശക്‌തമാകുമെന്ന് ഉറപ്പായിരുന്നു.

Ponnani KP Noushadali wins 13267 majorityഎന്നാൽ, പൊന്നാനിയുടെ സാമൂഹിക മുഖമായിരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിഎം സിദ്ധിഖിനെ ഇത്തവണയും പരിഗണിക്കാതെ, മുൻപ് തന്നെ അർഹിക്കുന്നതിനപ്പുറം നിരവധി സ്‌ഥാനമാനങ്ങൾ നേടിയ അഡ്വ. എംകെ സക്കീറിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ കെപി നൗഷാദലിയുടെ വിജയം യുഡിഫ് നേതൃത്വവും രാഷ്‌ട്രീയ നിരീക്ഷകരും ഉറപ്പിച്ചിരുന്നു. പക്ഷെ, അത് പൊന്നാനിയിലെ യുഡിഎഫിന്റെ ചരിത്ര ഭൂരിപക്ഷമായ 13, 267 എന്ന സംഖ്യയോടെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

2001ൽ യുഡിഎഫിലെ എംപി ഗംഗാധരന് ശേഷം 2006ൽ പാലോളി മുഹമ്മദ് കുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച എൽഡിഎഫ് തുടർച്ചയായ 20 വർഷം മണ്ഡലം കൈവിട്ടിരുന്നില്ല. അതാണിപ്പോൾ ഇനിയൊരിക്കലും എൽഡിഎഫിന് തിരിച്ചുപിടിക്കാൻ സാധിക്കാത്ത രീതിയിൽ യുഡിഎഫിന് വേണ്ടി കെപി നൗഷാദലി ചരിത്രം രേഖപ്പെടുത്തി നേടിയിരിക്കുന്നത്.

മൽസ്യ തൊഴിലാളികൾക്ക് സഹായകമാകുന്ന തുറമുഖ പദ്ധതി, കടൽ ഭിത്തികളുടെ പോരായ്‌മ, വീടുകളുടെ സുരക്ഷ ഉൾപ്പടെയുള്ള തീരദേശ മേഖലയുടെ പിന്നാക്കാവസ്‌ഥയുടെ പരിഹാരം, പൊന്നാനി ടൗണിലെ ഗതാഗത പ്രശ്‌നം, നൂറനാട് തോടിന്റെ വികസനം, കായിക രംഗത്തെ വികസനം, നിളാതീര വികസനം തുടങ്ങിയവ മുന്നിൽ വെച്ചാണ് നൗഷാദലി വോട്ടർമാരെ നേരിട്ടത്.

MOST READ | തമിഴ്‌നാട്ടിൽ ടിവികെ; ബംഗാളിൽ ടിഎംസി യുഗത്തിന് അന്ത്യം, അസമിൽ ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE