ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ. ടിവികെയിൽ സർക്കാർ രൂപീകരണ അനിശ്‌ചിതത്വം തുടരുന്നതിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. ബുധനാഴ്‌ച രാത്രിയോടെ പുതുച്ചേരിയിലുള്ള ‘ദി ഷോർ ട്രിഷം’ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.
പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കും എന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള നീക്കം. പല എംഎൽഎമാരും ഇതിനകം പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് സിവി. ഷൺമുഖം പറഞ്ഞു.
ടിവികെയെ പിന്തുണയ്‌ക്കുമെന്ന നിലപാടുള്ള അണ്ണാ ഡിഎംകെയിലെ 15 എംഎൽഎമാരെയാണ് റിസോർട്ടിലേക്ക് മാറ്റിയത്. വിജയിയെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. സിപിഎം സംസ്‌ഥാന നേതൃത്വത്തിന് ടിവികെയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
അതിനിടെ, ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തെക്കുമെന്ന വിവരങ്ങളും തമിഴ്‌നാട്ടിൽ നിന്ന് പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു സഖ്യ രൂപീകരണത്തെ കുറിച്ച് ഔദ്യോഗികമായി സ്‌ഥിരീകരണങ്ങൾ ഒന്നുമില്ല.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയുടെ നേതാവ് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് കഴിഞ്ഞദിവസം ഗവർണറെ കണ്ടിരുന്നു. എന്നാൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്‌യെ സത്യപ്രതിജ്‌ഞയ്‌ക്ക് ക്ഷണിച്ചില്ല. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിന് 118 എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് വ്യക്‌തമാക്കുന്ന രേഖകൾ ആവശ്യമാണെന്നായിരുന്നു ഗവർണറുടെ നിലപാട്.
ഇതോടെ ഇന്ന് സത്യപ്രതിജ്‌ഞാ ചടങ്ങ് നടത്താനുള്ള ടിവികെ നീക്കങ്ങൾ പാളിപ്പോയെന്നാണ് വിവരം. നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും ആറുപേരുടെ പിന്തുണ കൂടി വേണം.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































