ന്യൂഡെൽഹി: പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ് നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ മാനിക്കാതെ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച അനന്തമായി നീളുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചയായി ഡെൽഹിയിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക എല്ലാ മുതിർന്ന നേതാക്കളും ചർച്ചകളിൽ പങ്കെടുത്തിട്ടും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. ഇന്നും ചർച്ചകൾ തുടരുകയാണ്. ചർച്ചകൾ അന്തിമ ഘട്ടത്തിലേക്കെന്നാണ് പുറത്തുവരുന്ന സൂചനകൾ.
രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. മുൻ കെപിസിസി അധ്യക്ഷൻമാരായ വിഎം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ ചർച്ചകൾക്കായി ഡെൽഹിയിൽ എത്തിയിട്ടുണ്ട്.
ഇവർക്ക് പുറമെ വർക്കിങ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പിൽ, പിസി. വിഷ്‌ണുനാഥ്, എപി. അനിൽകുമാർ, അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരെയും ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്.
എകെ. ആന്റണി ഫോണിലൂടെ തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്‌ചകൾക്ക് ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
ഭൂരിഭാഗം എംഎൽഎമാരും കെസി. വേണുഗോപാലിനെ പിന്തുണയ്‌ക്കുന്നുണ്ടെന്നാണ് റിപ്പോർട്. എന്നാൽ, വിഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ഘടകകക്ഷികളായ മുസ്‌ലിം ലീഗും കേരള കോൺഗ്രസും. യുഡിഎഫിന്റെ വിജയത്തിൽ സതീശൻ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് ലീഗ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്.
ഹൈക്കമാൻഡ് നിർദ്ദേശിച്ച പല ഒത്തുതീർപ്പ് ഫോർമുലകളും നിലവിൽ ഫലം കണ്ടിട്ടില്ലെന്നാണ് വിവരം. കെസി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയും മറ്റുള്ളവർക്ക് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്ളാൻ. എന്നാൽ, വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിൽ വിഡി. സതീശനെ പിന്തുണയ്‌ക്കുന്ന ഘടകകക്ഷികൾ എന്ത് നിലപാടെടുക്കും എന്നത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്‌തി നിലനിൽക്കുന്നുണ്ട്. 15ആം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.
Most Read| 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി




































