കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിലെ ടി1 ടെർമിനലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈത്ത് സർക്കാർ നിർദ്ദേശം നൽകി.
കുവൈത്തിലെ വിമാനത്താവളത്തിൽ നടത്തിയ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്നും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച് വേണ്ട പിന്തുണയും സഹായവും കുടുംബത്തിന് ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു.
ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ നിരവധി സംവിധാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ- അത്വാൻ പറഞ്ഞു.
പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സായുധ സേന സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. വരും മണിക്കൂറുകൾക്കകം വിമാനത്താവളം പൂർണ സജ്ജമാകുമെന്നും സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുമെന്നും കുവൈത്ത് എയർവെയ്സ് ചെയർമാൻ അബ്ദുൽ മൊഹ്സൻ അൽഫഗാൻ വ്യക്തമാക്കി.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































