തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ. ഇന്ന് സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്‌ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് നിപ്പ ബാധിച്ച് ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. നിലവിൽ വേറെ ആർക്കും രോഗം റിപ്പോർട് ചെയ്‌തിട്ടില്ല.
എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള യുവതിയുടെ പരിശോധനാ ഫലം വന്നിട്ടില്ല. സംസ്‌ഥാനത്ത് ഇന്നലെ 19 പേർക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്.
68 പേർക്ക് ഡെങ്കിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരാൾക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരവും ഒരാൾക്ക് കുരങ്ങുപനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. നാല് മലേറിയ കേസുകളും 16 എലിപ്പനി കേസുകളും സംസ്‌ഥാനത്ത് ഇന്നലെ റിപ്പോർട് ചെയ്‌തിരുന്നു.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?




































