തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്‌ഥാനത്ത് കസേരക്കളി തുടരുന്നു. സർക്കാർ നിയമിച്ച താൽക്കാലിക ഡയറക്‌ടർ ഡോ. മീനാക്ഷി സ്‌ഥാനത്ത് നിന്ന് മാറാത്തതിനാൽ ഇന്നലെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുമായി എത്തിയ ഡോ. റീനയ്‌ക്ക് ഡിഎച്ച്എസിന്റെ കസേരയിൽ ഇരിക്കാനായില്ല.
വ്യാഴാഴ്‌ചയാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്‌ഥാനത്ത് നിന്ന് റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്‌തത്. ഇന്നലെ രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി റീന ഡിച്ച്എസ് ആസ്‌ഥാനത്തെത്തി. പകരം ചുമതലയുള്ള മീനാക്ഷി അതിനും മുന്നേ ഓഫീസിൽ ഉണ്ടായിരുന്നു. റീന ഉത്തരവ് കാണിച്ചെങ്കിലും മീനാക്ഷി കസേര ഒഴിഞ്ഞില്ല.
സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന നിലപാടിലാണ് ഡോ. മീനാക്ഷി. ഇതോടെ ഓഫീസ് സമയം മുഴുവൻ റീന എതിർവശത്തെ കസേരയിൽ ഇരുന്നു. അതിനിടെ, ഡോ. വി. മീനാക്ഷി, വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ആദ്യ സർക്കുലർ പുറത്തിറക്കി. പകർച്ചവ്യാധി സാഹചര്യത്തിലാണ് നടപടി.
എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിക്കണമെന്നും നിർദ്ദേശം നൽകി. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്‌ടർമാർ കൃത്യസമയത്ത് യുപിയിൽ എത്തണമെന്നും ഡയറക്‌ടർ നിർദ്ദേശിച്ചു. അതേസമയം, ഡയറക്‌ടർ തർക്കം മൂലം ഇന്നലെ നടക്കാനിരുന്ന പകർച്ചവ്യാധി അവലോകന യോഗം മുടങ്ങിയിരുന്നു.
Most Read| ഉടുമുണ്ടഴിച്ച് സ്‌ത്രീയുടെ നഗ്‌നത മറച്ച ഷാജി, ഇന്ന് മലയാളികളുടെ ഹീറോ



































