അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്സ്റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി. റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എക്സ്റേ മാറി നൽകിയിട്ടും അത് മനസിലാക്കാതെ ചികിൽസിച്ച പൾമനോളജി വിഭാഗം ഡോക്ടർക്ക് താക്കീതും നൽകി. 16കാരിക്ക് 88കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ, ഇത് മനസിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് കുറിച്ചു നൽകുകയും ചെയ്തുവെന്നാണ് ആരോപണം. ഈമാസം 14നായിരുന്നു സംഭവം.
ആശുപത്രിയിൽ നിന്ന് എക്സ്റേ എടുത്തപ്പോൾ 88കാരിക്കെടുത്ത എക്സ്റേ ഫിലിംമാണ് റേഡിയോളജിസ്റ്റ് മാറി നൽകിയത്. നട്ടെല്ലിന് വളവുള്ള രോഗിയുടെ എക്സ്റെയാണ് 16കാരിക്ക് മാറി നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസും എഴുതിയിട്ടുണ്ടായിരുന്നു. ഇത് മനസിലാക്കാതെ റിപ്പോർട് പ്രകാരം ഡോക്ടർ കുട്ടിക്ക് മരുന്ന് കുറിച്ചുനൽകി. ശ്വാസതടസത്തിനും വേദനയ്ക്കുമുള്ള മരുന്നാണ് നൽകിയത്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം






































