തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. വിർച്വൽ ക്യൂ വഴി ദിവസേന 4,000 പേർക്ക് ദർശനാനുമതി നൽകാനാണ് തീരുമാനം. നിലവിൽ 3,000 പേർക്കാണ് ക്ഷേത്രത്തിൽ ദർശനാനുമതി നൽകിയത്. ക്ഷേത്രം കല്യാണ മണ്ഡപത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം ഫോട്ടോഗ്രാഫർമാർ ഉൾപ്പടെ 22 ആയി വർധിപ്പിക്കും.
ഒരു ദിവസം 3 ബുക്കിങ്ങുകാരെങ്കിലും തയാറായി വന്നാൽ ആ ദിവസം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടത്തും. ഓരോ പൂജക്കാർക്കും അരി അളവ് ചടങ്ങിൽ രണ്ടുപേരെ വീതം പങ്കെടുപ്പിക്കാം. ഉദയാസ്തമന പൂജയും ചുറ്റുവിളക്കും വഴിപാട് ചെയ്തവർക്ക് 10 പേരെ വീതം നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കാം.
ഉദയാസ്തമന പൂജ പുതുതായി ബുക്ക് ചെയ്യുന്നവർക്ക് ഒറ്റത്തവണയായി 5 പേർക്ക് നാലമ്പലത്തിൽ ദർശനം അനുവദിക്കും. ക്ഷേത്രോൽസവം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്താൻ ദേവസ്വം ബോർഡ്, നഗരസഭ, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സംയുക്തയോഗം ചേരാൻ ഗുരുവായൂർ എംഎൽഎ, കളക്ടർ എന്നിവർക്ക് കത്ത് നൽകും. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറിലും സിസിടിവി ക്യാമറ സ്ഥാപിക്കും.
ദേവസ്വം ചെയർമാൻ അഡ്വ. കെബി മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. ഭരണസമിതി അംഗങ്ങളായ എവി പ്രശാന്ത്, കെ അജിത്ത്, കെവി ഷാജി.ഇപിആർ വേശാല, അഡ്വ. കെവി മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ടി ബീജാകുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Read also: കല്‍പ്പറ്റയില്‍ ലീഗിനും ശക്തരായ സ്ഥാനാർഥികളുണ്ട്; യഹിയാ ഖാന്