ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കാൻ ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നുവെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സിഎഎക്ക് എതിരായ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ പിഞ്ച്റ തോഡ് നേതാവ് ദേവാംഗന കലിതക്ക് ജാമ്യം അനുവദിക്കരുതെന്ന് എഎപി സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടുവെന്ന വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
“അതിശയകരം! സിഎഎക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അറസ്‌റ്റ് ചെയ്യുന്നതിന് ഡെൽഹി പോലീസിന് എഎപി സർക്കാരും പിന്തുണ നൽകുന്നു,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
“Delhi riots case: SC dismisses AAP govt’s plea against bail granted to Pinjra Tod activist Devangana Kalita”.
Amazing! AAP govt supports Delhi police on malafide arrests of anti CAA activists!https://t.co/tpMFZIZAZG— Prashant Bhushan (@pbhushan1) October 29, 2020
സെപ്റ്റംബർ ഒന്നിനാണ് ഡെൽഹി ഹൈക്കോടതി ദേവാംഗന കലിതക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുകയായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും യുഎപിഎ അടക്കം ചുമത്തിയ നാല് കേസുകളുള്ളതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻ ആയിരുന്നില്ല. പ്രതി സ്വാധീനമുള്ള ആളാണെന്നും തെളിവ് നശിപ്പിക്കുമെന്നും ആയിരുന്നു സുപ്രീം കോടതിയിൽ അഡീഷനൽ സോളിസിറ്റർ എസ്വി രാജുവിന്റെ വാദം. അതിനാൽ ജാമ്യം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി
എന്നാൽ, ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്, ഡെൽഹി സർക്കാർ സമർപ്പിച്ച ഹരജി തള്ളി. സ്വാധീനമുള്ള വ്യക്‌തിയാണ് എന്നത് ജാമ്യം നിഷേധിക്കുന്നതിനുള്ള അടിസ്‌ഥാനം ആയിരിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കലിതക്ക് ജാമ്യം അനുവദിച്ച ഡെൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. കലിതക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
ജാഫ്രാബാദിൽ മെട്രോ സ്‌റ്റേഷനിൽ സിഎഎയിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയതിന് ഫെബ്രുവരി 24ന് രജിസ്‌റ്റർ ചെയ്‌ത എഫ്ഐആർ അനുസരിച്ചാണ് പിഞ്ച്റ തോഡ് നേതാക്കളായ കലിതയേയും നതാഷ നർവാളിനേയും മെയ് 23ന് അറസ്‌റ്റ് ചെയ്‌തത്. കേസിൽ മെയ് 25ന് ഡെൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അജിത് നാരായണൻ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു.
Also Read: തെലുങ്കാനയില്‍ ഭൂമി ഇടപാടുകളും ഇനി ഓണ്‍ലൈനിലൂടെ
തുടർന്ന് ക്രൈം ബ്രാഞ്ച് കേസിൽ ഇടപെടുകയും ഇരുവർക്കുമെതിരെ ഡെൽഹി കലാപത്തിൽ യുഎപിഎ ചുമത്തി കേസെടുക്കുകയും ചെയ്‌തു. കലാപം, കൊലപാതകം എന്നിവയിൽ ഇരുവർക്കും ബന്ധമുണ്ടെന്നാരോപിച്ച് 147, 353, 307, 302 വകുപ്പുകളാണ് ചുമത്തിയത്. നതാഷക്ക് ജാമ്യം ലഭിച്ചിട്ടില്ല.