കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ സിദ്ദീഖ് രംഗത്ത്. രാഷ്‌ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദിഖ് വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താര മൽസരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, നടൻ സിദ്ദിഖ് ആലപ്പുഴയിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന പ്രചാരണവും ശക്‌തമായിരുന്നു.
ഇതിനിടെയാണ് വാർത്തകൾ നിഷേധിച്ച് നടൻ രംഗത്തെത്തിയത്. രാഷ്‌ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഉദ്ദേശ്യമില്ല. മുൻപ് അരൂർ നിയമസഭാ സീറ്റിലേക്ക് ഇതുപോലെ പേര് പ്രചരിച്ചിരുന്നു. ഇത്തവണ മൽസരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. ഒരുഘട്ടത്തിലും രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യമിവുല്ലെന്നും സിദ്ദിഖ് പറഞ്ഞു.
അതിനിടെ, തമിഴ് നടൻ വിശാലും രാഷ്‌ട്രീയ പ്രവേശനത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ താൽപര്യം കാണിക്കുന്ന വിശാൽ ജയലളിതയുടെ മരണത്തിന് പിന്നാലെ ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നാമനിർദ്ദേശ പത്രിക തള്ളിപ്പോയി.
ഇതിനിടെ വിശാൽ തന്റെ ആരാധക സംഘത്തിന്റെ പേര് മക്കൾ നല ഇയക്കം എന്നാക്കി മാറ്റിയിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും പ്രവർത്തകരെ നിയോഗിച്ചു. പാർട്ടിയുടെ പേര് എത്രയും വേഗം പ്രഖ്യാപിച്ച ശേഷം 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
Most Read| ലാവ്‍ലിൻ കേസ്; അന്തിമ വാദത്തിനായി മേയ് ഒന്നിലേക്ക് മാറ്റി സുപ്രീം കോടതി