അതിരപ്പിള്ളി: പത്ത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്ക് തുറന്നുകൊടുത്തു. വിലക്ക് നീക്കിയ വെള്ളിയാഴ്‌ച തന്നെ സഞ്ചാരികൾ എത്തി. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. വാഴച്ചാൽ വിനോദകേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും തുറന്നിട്ടില്ല.
പുഴക്ക് അപ്പുറമുള്ള ഏഴാറ്റുമുഖം പ്രകൃതിഗ്രാമം നേരത്തെ തന്നെ സഞ്ചാരികൾക്ക് തുറന്നുനൽകിയിരുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നിരുന്നില്ലെങ്കിലും കുറച്ചു ദിവസങ്ങളായി റോഡിലെ വ്യൂ പോയന്റിൽ നിന്നും വെള്ളച്ചാട്ടം കാണുവാൻ സന്ദർശകരെ അനുവദിച്ചിരുന്നു.
5 ഷിഫ്‌റ്റുകളായാണ് ഇവിടെ പ്രവേശനം അനുവദിക്കുക. രാവിലെ 9, 10.30, ഉച്ചക്ക് 12, 1.30, 3 എന്നിങ്ങനെയാവും ഷിഫ്‌റ്റുകൾ. ഇതോടെ സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഒരേ സമയം 200ഓളം പേർക്ക് മാത്രമാകും ഇവിടെ പ്രവേശനം അനുവദിക്കുക. സന്ദർശകർ ഒന്നര മണിക്കൂറിനകം കാഴ്‌ചകൾ കണ്ടുമടങ്ങണമെന്നും നിർദേശമുണ്ട്.
Read also: പ്രതിഷേധം പടരുന്നു; 50,000 കർഷകർ കൂടി ഡെൽഹിയിലേക്ക്
ഒരു ദിവസം പരമാവധി 1000 പേർക്ക് മാത്രമേ ഇവിടം സന്ദർശിക്കാൻ കഴിയൂ. സഞ്ചാരികൾക്ക് ഓൺലൈൻ വഴിയും കൗണ്ടർ വഴിയും ടിക്കറ്റ് എടുക്കാനാകും. എന്നാൽ പണമടക്കാനുള്ള സംവിധാനം ഓൺലൈൻ ആക്കിയിട്ടില്ല. അതുകൊണ്ട് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ അതിരപ്പള്ളിയിൽ എത്തിയാണ് പണമടക്കേണ്ടത്.
നേരത്തെ ഒക്‌ടോബർ 16ന് അതിരപ്പള്ളി തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വീണ്ടും നീട്ടിവെക്കുകയായിരുന്നു. സംസ്‌ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഭൂരിഭാഗവും തുറന്നിട്ടും അതിരപ്പള്ളി തുറക്കാതിരുന്നത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധം കനത്തതിനെ തുടർന്നാണ് വെള്ളച്ചാട്ടത്തിലേക്ക് സന്ദർശനം അനുവദിക്കാൻ തീരുമാനമായത്.
Read also: സ്‍പീക്കർക്ക് എതിരെ സമഗ്ര അന്വേഷണം വേണം; ചെന്നിത്തല കത്ത് നൽകി