കാസർഗോഡ്: ട്രാഫിക് നിയമ ലംഘനങ്ങൾ തടയുന്നതിന് ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് (എഐ) ക്യാമറകൾ സ്‌ഥാപിക്കുന്നു. മഞ്ചേശ്വരം-കാസർകോട്, കാസർകോട്-കാഞ്ഞങ്ങാട്, പെയ്‌നാച്ചി-കുറ്റിക്കോൽ, ചെറുവത്തൂർ-പടന്ന, ചെർക്കള-കല്ലടുക്ക തുടങ്ങിയ റോഡുകളുടെ ഓരത്ത് വാഹനങ്ങളുടെ ചിത്രം പൂർണമായും പതിയും വിധം പ്രധാന സ്‌ഥലങ്ങളിലാണ് ക്യാമറ സ്‌ഥാപിക്കുന്നത്. മൊബൈൽ ഫോൺ ദുരുപയോഗം, വേഗനിയന്ത്രണം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനാണിത്.
40 ഇടത്താണ് ഇപ്പോൾ ക്യാമറ സ്‌ഥാപിക്കുന്നത്. ഇതിനുള്ള തറയുടെ പണിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കെൽട്രോണിനാണ് കരാർ. കാസർഗോഡ് കറന്തക്കാട്ടെ ബിഎസ്എൻഎൽ ഓഫിസ് കെട്ടിടം വാടകക്കെടുത്താണ് ഇതിന് ആർടിഒ എൻഫോഴ്‌സ്‌മെന്റ് നിയന്ത്രണ സംവിധാനമൊരുക്കുന്നത്.
വിദൂരത്തെ വാഹനങ്ങളെ വ്യക്‌തമായി കാണാനാവുന്ന സ്‌ഥലം തിരഞ്ഞെടുത്താണ് ക്യാമറ സ്‌ഥാപിക്കുന്നത്. 5 മുതൽ 10 വരെ ക്യാമറകൾ റോഡിന്റെ ദൂരത്തിനനുസരിച്ച് ഓരോ റോഡിലും സ്‌ഥാപിക്കും. വിവിധ സ്‌ഥലങ്ങളിൽ വാഹനങ്ങളിലെത്തി പരിശോധിക്കുന്നതിന് പറ്റാത്ത സ്‌ഥിതി ഈ എഐ ക്യാമറ വരുന്നതോടെ ഇല്ലാതാവും. അതിർത്തികളിലെ ഊടുവഴികളിലൂടെ കടന്ന് പ്രധാന പാതകളിൽ കയറി പോകുന്ന കടത്തു വഹനങ്ങളും കണ്ടെത്താനാവും.
Most Read: കോട്ടപ്പടിയിലെ അത്യാധുനിക കോവിഡ് വെന്റിലേറ്റർ യൂണിറ്റ്; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല