ന്യൂഡെൽഹി: ഇന്ത്യയിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്‌മയായ ഇന്ത്യൻ സ്‌പേസ് അസോസിയേഷന് (ഐഎസ്‌പിഎ) തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎസ്‌പിഎയ്‌ക്ക് തുടക്കമിട്ടത്. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ് മൈ ഇന്ത്യ, വാൽചന്ദ് നഗർ ഇൻഡസ്‌ട്രീസ്, ആനന്ദ് ടെക്‌നോളജി പോലുള്ള കമ്പനികൾ അസോസിയേഷനിൽ പങ്കാളികളാകും.
ബഹിരക്ഷ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ ഐഎസ്‌പിഎ ഐഎസ്‌ആർഒയുമായി ചേർന്ന് പ്രവർത്തിക്കും. ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി നടന്നത്.
ബഹിരാകാശ ഗവേഷണ വ്യവസായ രംഗത്ത് സ്വകാര്യ മേഖലയ്‌ക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഐഎസ്‌ആർഒയുടെ സൗകര്യങ്ങളും സ്വകാര്യമേഖലയ്‌ക്ക് പ്രയോജനപ്പെടുത്താൻ തുറന്ന് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ സ്‌പേസ് എക്‌സ്, ബ്‌ളൂ ഒറിജിൻ, വിർജിൻ ഗാലക്‌ടിക് പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികൾക്ക് അവസരം ഒരുക്കിയത് പോലെ ഇന്ത്യയിലും ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പദ്ധതികളിൽ സ്വകാര്യ കമ്പനികൾക്കും നിക്ഷേപകർക്കും അവസരം ഒരുക്കാനുള്ള സർക്കാർ ശ്രമമാണിത്.
രാജ്യത്തിൻറെ ക്ഷേമത്തിന് ബഹിരാകാശ സാങ്കേതിക വിദ്യ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ സ്വകാര്യ മേഖലയ്‌ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുക, അതിനുള്ള അവസരം കൊടുക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭാവിയ്‌ക്ക് വേണ്ടി യുവാക്കളെ തയ്യാറാക്കുക എന്നിങ്ങനെയാണ് ഈ രംഗത്തെ സർക്കാരിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ അവതരണ പരിപാടിയിൽ പങ്കെടുത്തു.
Also Read: ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ