കൊച്ചി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ഇവരുടെ ലാപ്ടോപ് പോലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽ വെച്ച് രണ്ട് മണിക്കൂറോളമാണ് ഐഷയെ ചോദ്യം ചെയ്‌തത്. മുന്‍കൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് പോലീസ് ഫ്ളാറ്റിൽ എത്തിയതെന്ന് ഐഷ പറഞ്ഞു.
ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ബയോവെപ്പൺ എന്ന പ്രയോഗം നടത്തിയതിന്റെ പേരിലാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാൽ ഭരണകൂടത്തിനെതിരെ മനഃപൂർവം നടത്തിയ പദപ്രയോഗമല്ലെന്നും, സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഇത് തിരുത്തിയെന്നും ഐഷ പോലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു