വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. സാഹചര്യം പരിശോധിക്കാൻ വയനാട്ടിലെ മൂന്ന് വനം ഡിവിഷനുകൾ ഉൾപ്പെടുത്തി സ്‌പെഷ്യൽ സെൽ രൂപീകരിക്കുമെന്നും ജനങ്ങളുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ആന ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മയക്കുവെടി വെക്കും. ആന ഇപ്പോൾ കേരള-കർണാടക അതിർത്തിയിലാണ് ഉള്ളത്. ആന കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവെക്കാനാകില്ല. രണ്ടു സ്‌പെഷ്യൽ ആർആർടികൾ കൂടി വയനാട്ടിൽ രൂപീകരിക്കും, ഇന്ന് രാവിലെ പാസിങ് ഔട്ട് പരേഡ് പൂർത്തിയായി വനംവകുപ്പിൽ ചേർന്ന 500 ഗോത്രവർഗ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരിൽ 170 പേരെ വയനാട് ജില്ലക്ക് മാത്രമായി നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
കാട്ടാനശല്യം പരിഹരിക്കാൻ സംസ്‌ഥാനാന്തര കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ മാസം 15നകം യോഗം ചേർന്ന് പരസ്‌പര ധാരണയോടെ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, ആനയുടെ സഞ്ചാരപഥം കർണാടക അതിർത്തിയിലേക്ക് ആണെന്നാണ് വിവരം.
ബേഗൂർ ഫോറസ്‌റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് നീങ്ങുന്നത്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്‌ക്ക് നാഗർഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനംവകുപ്പ് നിശ്‌ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്.
കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽവിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) കൊല്ലപ്പെട്ടിരുന്നു. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ദയിലായിരുന്നു സംഭവം. രാവിലെ പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു അജി ആനയുടെ മുമ്പിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്ത് കടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും