തൃശൂർ: തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ പാടില്ലെന്ന വനംവകുപ്പിന്റെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര സാഹചര്യം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു. അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിച്ച് പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉത്തരവ് പിൻവലിച്ചാൽ ആനകളെ ഉൽസവത്തിന് വിടുമെന്ന് ആന ഉടമകളും അറിയിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് വനംവകുപ്പിന്റെ പുതിയ ഉത്തരവും ഹൈക്കോടതി ഇടപെടലും തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുമെന്ന് സംഘാടകർ നിലപാടെടുത്തിരുന്നു.
സർക്കുലർ പിൻവലിച്ചില്ലെങ്കിൽ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമ സംഘടനയും അറിയിച്ചിരുന്നു. ആന എഴുന്നള്ളിപ്പിന് കുരുക്കിടാനാണ് വനംവകുപ്പിന്റെ സർക്കുലർ എന്നായിരുന്നു വിമർശനം. മേളം, വാദ്യം, തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റർ അകലെയാവണം, ആനകളുടെ 50 മീറ്റർ അടുത്ത് പാപ്പാൻമാർ മാത്രമേ ഉണ്ടാകാവൂ, ആനകൾ തമ്മിൽ അകലം വേണം, ആനയ്‌ക്ക് ചുറ്റും 50 മീറ്റർ ദൂരത്തിൽ ആളുകൾ നിൽക്കാത്തവിധം പോലീസ് സുരക്ഷാവലയം സൃഷ്‌ടിക്കണം തുടങ്ങിയവയായിരുന്നു ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്