ലക്‌നൗ: യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് മന്ത്രി ആനന്ദ് സ്വരൂപ്. അഖിലേഷിന്റെ മുഹമ്മദലി ജിന്ന പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ ആവശ്യം. അഖിലേഷ് ഏത് സാഹചര്യത്തിലാണ് ഇത്തരം പ്രസ്‌താവന നടത്തിയതെന്ന് അറിയണമെങ്കില്‍ നുണപരിശോധന നടത്തണമെന്നാണ് മന്ത്രി പറയുന്നത്.
ഇന്ത്യാ വിഭജനത്തിന് കാരണക്കാരനായ ആളാണ് ജിന്ന. അദ്ദേഹത്തെ ശ്രദ്ധിക്കാനോ കാണാനോ ഇന്ത്യക്കാര്‍ തയ്യാറാകില്ല. അങ്ങനെയിരിക്കെ ഏത് സമ്മര്‍ദ്ദത്തിന്റെ പുറത്താണ് അഖിലേഷ് ഇത് പറഞ്ഞതെന്ന് ഉടൻ വ്യക്‌തമാക്കണം; മന്ത്രി ആവശ്യപ്പെട്ടു. നുണപരിശോധനക്കായി അഖിലേഷ് സ്വയം മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടേലിന്റെ 146ആം ജൻമവാര്‍ഷിക ദിനത്തില്‍, ഒക്‌ടോബർ 31ന് ഹര്‍ദോയിയില്‍ വെച്ച് നടന്ന പൊതു സമ്മേളനത്തില്‍ വെച്ചായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന പേരിലായിരുന്നു ഗാന്ധി, പട്ടേൽ, നെഹ്‌റു, ജിന്ന എന്നിവരെ കുറിച്ച് അഖിലേഷ് സംസാരിച്ചത്. ഇതാണ് ബിജെപി വലിയ വിവാദമാക്കിയത്.
Read Also: ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും മുറിക്കാം; കേരളം അനുമതി നൽകി