ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിക്ക് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത നര്‍സപുരം എംപി കനുമുരി രഘുരാമ കൃഷ്ണം രാജുവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) ആണ് എംപിയെ ഹൈദരാബാദിലുള്ള വസതിയില്‍ വച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആന്ധ്രാ മുഖ്യമന്ത്രിക്ക് ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് സിബിഐയെ സമീപിച്ചതിന് പിന്നാലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ രഘുരാമയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അന്തസിന് കളങ്കം വരുത്തിയെന്ന് ആരോപിച്ചാണ് എംപിയെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിനെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 505 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ വിരോധം പടര്‍ത്തിയെന്നും ചില സമുദായങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഘുരാമയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
ഏപ്രില്‍ 27നാണ് ജഗന്മോഹന് റെഡ്ഡിക്ക് നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഘുരാമ സിബിഐ പ്രത്യേക കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതാണ് കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ രഘുരാമ ബിജെപിയിലും തെലുഗുദേശം പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്.
Also Read: സ്റ്റാലിൻ സഹായം അഭ്യർഥിച്ചു; ഏറ്റെടുത്ത് തമിഴ് സിനിമാലോകം