ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്ന് പൂർണമായി മയക്കം വിട്ടുണരും. അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ്. കൊമ്പന്റെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി ലഭിക്കുന്ന സിഗ്‌നൽ വഴി വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് ലഭിച്ച സിഗ്‌നൽ പ്രകാരം മേദകാനം ഭാഗത്താണ് അരിക്കൊമ്പൻ ഉള്ളത്.
ഇറക്കിവിട്ട സ്‌ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്താണ് ഈ സ്‌ഥലമെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങി തുടങ്ങിയെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. രണ്ടു സ്‌ഥലത്തെ കാലാവസ്‌ഥ തമ്മിൽ വ്യത്യാസം ഇല്ലെന്നും ആനയ്‌ക്ക് ഉടൻ തന്നെ പൂർണമായി ഇണങ്ങാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.
അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവിന് ചികിൽസ നൽകിയിരുന്നു. പെരിയാർ കടുവാ സങ്കേതത്തിലെ വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. അതേസമയം, അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് അരിക്കൊമ്പനുമായി ദൗത്യ സംഘം കുമളിയിൽ എത്തിയത്.
Most Read: തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമായി പകൽപ്പൂരം