കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ഇന്നലെ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്‌റ്റംസ്. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അർജുനെ 15 ദിവസം കസ്‌റ്റഡിയില്‍ വിട്ടുതരണമെന്ന് കസ്‌റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ അർജുൻ മുഖ്യകണ്ണിയാണെന്ന് വ്യക്‌തമായിട്ടുണ്ട്. ഇയാൾ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർക്ക് പങ്കുണ്ട്. സ്വർണം കടത്താനും കടത്തി കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാനും നിരവധി ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്‌ഥിതിയാണ്; കസ്‌റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അർജുൻ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ അയാളുടേത് തന്നെയാണ്. സജേഷ് (ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി) അർജുൻ ആയങ്കിയുടെ ബിനാമി മാത്രമാണ്. അയാളുടെ പേരിൽ കാർ വാങ്ങിയെന്ന് മാത്രമേയുള്ളൂ. തന്റെ ഫോൺ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അർജുൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുത്തപ്പോൾ കസ്‌റ്റംസിന് നൽകിയതെല്ലാം കെട്ടിച്ചമച്ച വിവരങ്ങളാണ്.
കടംവാങ്ങിയ 15,000 രൂപ ഷെഫീക്കിന്റെ കയ്യിൽ നിന്നും വാങ്ങാനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതെന്നാണ് ആയങ്കിയുടെ മൊഴി. എന്നാല്‍ ഇത് കെട്ടിച്ചമച്ച കഥയാണ്. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് അർജുൻ നയിച്ചിരുന്നത്. എന്നാൽ ഇതിനുള്ള വരുമാനം എന്തായിരുന്നുവെന്ന് മനസിലാകുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.
ഇന്നലെയാണ് അർജുൻ ആയങ്കിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്. കൊച്ചിയിലെ കസ്‌റ്റംസ് സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തതിന് ശേഷമാണ് അർജുന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ചോദ്യംചെയ്യലിനു ഹാജരായത്.
കസ്‌റ്റംസ് പ്രിവന്റീവ് ഓഫിസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങൾക്കും അർജുൻ ആയങ്കിക്ക് ഉത്തരം നൽകാനായില്ല. ഇതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്.
Most Read: സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്