കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം മുക്കത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ.
ഈ മാസം രണ്ടാം തീയതിയാണ് കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ഇവർ ശ്രമിച്ചത്. പോലീസിനെ കണ്ടതോടെയാണ് മോഷണ ശ്രമം ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞത്. കൂടരഞ്ഞിയിൽ നിന്ന് ഒരു ബൈക്ക് മോഷ്‌ടിച്ചാണ് ഇവർ അന്ന് രക്ഷപ്പെട്ടത്. പ്രതികൾ എത്തിയ ബൈക്ക് സംഭവ സ്‌ഥലത്ത് ഉപേക്ഷിച്ചാണ് കടന്നത്. ഈ ബൈക്കും മോഷണം നടത്താൻ ഉപയോഗിച്ച കമ്പിപ്പാരയും മറ്റും പോലീസ് കണ്ടെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. അറസ്‌റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇവർ നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്ന് പോലീസിന് വ്യക്‌തമായത്. കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ വീടുകളിൽ കവർച്ച നടത്തിയതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Malabar News: മുക്കുപണ്ടം പണയം വച്ച് ഒന്നരക്കോടിയുടെ തട്ടിപ്പ്; ബ്യൂട്ടി പാർലർ ഉടമ അറസ്‌റ്റിൽ