തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ എസ് ചന്ദ്രന്റെ നിരാഹാര സമരം ആരംഭിച്ചു. നീതിയ്‌ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് അനുപമയുടെ പ്രതികരണം. സമരം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യമന്ത്രി വീണാ ജോർജ് അനുപമയെ ഫോണിൽ വിളിച്ചിരുന്നു. സംഭവത്തിലെ കുറ്റക്കാർക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതിൽ സന്തോഷവും തൃപ്‌തിയുമുണ്ടെന്ന് അനുപമ പറയുന്നു.
ഇത് സർക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പറഞ്ഞപ്പോൾ എഫ്‌ഐആർ ഇടാനോ മൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ല. കയറിയിറങ്ങാത്ത സ്‌ഥലമില്ല. പരാതിയുമായി പോയി കരയുമ്പോൾ അമ്മയെന്ന പരിഗണന പോലും ലഭിച്ചില്ല. ഔദ്യോഗിക സ്‌ഥാനങ്ങളിൽ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങൾ പോലീസും ശിശു ക്ഷേമ സമിതിയും ചെയ്‌തില്ല. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്ന് അനുപമ വ്യക്‌തമാക്കി.
തന്റെ സമരം ഒരു പാർട്ടിക്കും എതിരെയല്ല. ഈ സമരത്തിന് ഒരു പാർട്ടിയുടെയും പിന്തുണയുമില്ല. സിപിഎം നേതാക്കളെ എകെജി സെന്ററിൽ പോയി കണ്ടതാണ്. പലതവണ പരാതി അറിയിച്ചു. എന്തെങ്കിലും ചെയ്യാൻ പറ്റുന്ന സമയത്ത് പാർട്ടി നേതാക്കളാരും സഹായിച്ചില്ല. ഇപ്പോൾ കുറെ നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇപ്പോൾ പലരും സംസാരിക്കുന്നത്. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛൻ തന്നെ സമ്മതിച്ചുകഴിഞ്ഞു. പക്ഷേ അദ്ദേഹം ഇപ്പോഴും ലോക്കൽ കമ്മിറ്റി അംഗമായും സിഐടിയു ഭാരവാഹിയായും തുടരുകയാണ്. അതിനർഥം പാർട്ടി അച്ഛനെ പിന്തുണക്കുന്നു എന്നാണ്. എന്തുകൊണ്ടാണ് പാർട്ടി അച്ഛനെതിരെ നടപടി സ്വീകരിക്കാത്തതെന്നും അനുപമ ചോദിച്ചു.
ആന്ധ്രയിലേക്കാണ് ദത്തുപോയതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അനുപമ കൂട്ടിച്ചേർത്തു.
Also Read: വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്