ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ആഘോഷമാക്കി ബിജെപി. ഹിമാചലിലേത് ചെറിയ തോൽവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ അമിത് ഷാ, ജെപി നദ്ദ ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു.
പ്രവർത്തക പിന്തുണ ഇല്ലാതെ വിജയം സാധ്യമാകില്ല. പ്രവർത്തകരുടേത് കഠിന പ്രയത്‌നമാണ്. ഹിമാചലിലെ ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി. ഹിമാചലിലേത് ചെറിയ തോൽവി ആണെന്നും, തോൽവി പരിശോധിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
യുവജനങ്ങളുടെ പിന്തുണ ബിജെപിക്കാണ്. ബിജെപിയുടെ താൽപര്യം ദേശത്തിന് വേണ്ടി പ്രവർത്തിക്കാനാണ്. വിശ്വസിച്ചവരുടെ പ്രതീക്ഷ ബിജെപി നടപ്പിലാക്കും. ബിജെപിയെ പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ ജനങ്ങൾക്കും നന്ദി ഉണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു.
”നന്ദി ഗുജറാത്ത്.. വോട്ടെടുപ്പ് ഫലം കണ്ടു മനസ് നിറഞ്ഞു. വികസനത്തിന്റെ രാഷ്‌ട്രീയത്തെയാണ് ഗുജറാത്തിലെ ജനങ്ങൾ പിന്തുണച്ചത്. ഇനിയും ഇത് ആവശ്യവും ആഗ്രഹവും എന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്‌തമാണ്. ഗുജറാത്തിലെ ജനങ്ങളുടെ തീരുമാനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നുവെന്നും മോദി ട്വീറ്റിൽ കുറിച്ചു”.
ചരിത്രം തിരുത്തിക്കുറിച്ച വിജയവുമായാണ് ഗുജറാത്തിൽ ഏഴാം വട്ടവും ബിജെപി അധികാരത്തിൽ എത്തുന്നത്. ആകെയുള്ള 182ൽ 158 സീറ്റുകളും പിടിച്ചാണ് അധികാരത്തുടർച്ച. വെറും 16 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12ന് ഉച്ചക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്‌ഞ നടത്തുക.
ഹിമാചൽ പ്രദേശിൽ 40 സീറ്റുകളിൽ ആധിപത്യം നേടി കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിൽ ഒതുക്കിയപ്പോൾ ബിജെപി കോട്ടകളിൽ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്റെ വിജയമെന്നത് ശ്രദ്ധേയം. രാഹുൽഗാന്ധിയുടെ അഭാവത്തിൽ പ്രിയങ്ക സംസ്‌ഥാനമാകെ നടത്തിയ പ്രചാരണവും അഗ്‌നിവീർ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസിന് വിജയ ഘടകമായി. ഒബിസി വോട്ടുകൾ നിർണായകമായ 15 സീറ്റുകൾ ഉള്ള കാംഗ്രയിൽ 10 സീറ്റുകളിൽ കോൺഗ്രസ് ആധിപത്യം നേടി.
”ജനങ്ങളിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ ഞങ്ങൾ പാലിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ പ്രതികരണം. കോൺഗ്രസ് സംസ്‌ഥാനത്ത് സർക്കാർ രുപീകരണ നീക്കം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ബിജെപി അട്ടിമറി ഭയന്ന് എംഎൽഎമാരെ ഛത്തീസ്‌ഗഢിലേക്ക് മാറ്റും. എല്ലാ എംഎൽഎമാരെയും ഒരുമിച്ചു എളുപ്പം കാണാൻ സാധിക്കുമെന്നതിനാലാണ് ഛത്തീസ്‌ഗഢിലേക്ക് മാറ്റുന്നതെന്നാണ്” പ്രതിഭാ സിംഗിന്റെ വിശദീകരണം.
Most Read: ഇനി സിനിമാ രാവുകൾ; രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം