ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണ പരിപാടികളിലേക്ക് കടന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സന്ദർശനത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും ഇന്ന് യുപിയിൽ എത്തും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് നഡ്ഡ യുപിയിൽ എത്തുന്നത്.
തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് നരേന്ദ്ര മോദി മന്ത്രിസഭയിലെത്തിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രചാരണ ജാഥകള്‍ ഈ മാസം 15ന് ശേഷം തുടങ്ങും. പിന്നാലെ എണ്‍പതിനായിരം റേഷന്‍ ഉപഭോക്‌താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. ഉത്തര്‍പ്രദേശ് നിലനിര്‍ത്തുമെന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്.
അതേസമയം, നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി യോഗി ആദിത്യനാഥ് തന്നെ ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു.
യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഞങ്ങളുടെ സർക്കാർ 2017 മുതൽ മികച്ച പ്രവർത്തനം നടത്തുന്നു. പ്രതിപക്ഷത്തിന് യാതൊരു പ്രശ്‌നവും ഉന്നയിക്കാനില്ല. ഞങ്ങളുടെ മുഖ്യമന്ത്രിയുടെ നേതൃത്വം മികച്ചതാണ്. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരുമെന്ന് ഞാൻ കരുതുന്നു. ഉത്തർപ്രദേശിലെ ഞങ്ങളുടെ പാർടിയിലെ ഏറ്റവും വലിയ പേരാണ് ആദിത്യനാഥ്. പാർടി അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരുമെന്നും ഞാൻ വിശ്വസിക്കുന്നു; എന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ പ്രസ്‌താവന.
Most Read: കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി