തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്‌റ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അടക്കം രണ്ട് പ്രവർത്തകരാണ് കരിങ്കൊടി വീശിയത്.
സജീവ്, സന്തോഷ് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉൽഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. അതിനിടെ, എൽഡിഎഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്ത നേരിയ സംഘർഷത്തിന് ഇടയാക്കി. അതേസമയം, കോട്ടയത്ത് കളക്‌ടറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം ഉണ്ടായി. കോട്ടയത്ത് മാർച്ച് ഉൽഘാടനം ചെയ്‌ത് പിസി വിഷ്‌ണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പോലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് മരക്കഷ്‌ണവും കല്ലുകളുമെറിഞ്ഞു. പോലീസുമായി ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകരെ തടയാൻ കഴിയുന്നത്ര പോലീസ് സംഘം സ്‌ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കല്ലേറിൽ പോലീസ് ഉദ്യോഗസ്‌ഥന് തലക്ക് പരിക്കേറ്റിട്ടുണ്ട്.
Most Read: സ്വർണക്കടത്ത് കേസ്; പ്രതിഷേധവുമായി യുഡിഎഫ്- സെക്രട്ടറിയേറ്റ് മാർച്ച് രണ്ടിന്