മലപ്പുറം: ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ പിടികൂടിയെന്നും നിലമ്പൂർ പോലീസ് അറിയിച്ചു. വടപുറത്ത് താമസിച്ചിരുന്ന മുബാറക് എന്ന ബാബുവിന്റെ (50) മൃതദേഹമാണ് ഈ മാസം 11ന് രാവിലെ ചാലിയാറിലെ കൂളിക്കടവിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.
കേസിലെ പ്രതിയായ തിരുവനന്തപുരം വെങ്ങാനൂർ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെയാണ് (36) നിലമ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരം ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയായ മജീഷ് നിലമ്പൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകം നടത്തിയത്. മുബാറകും മജീഷും സുഹൃത്തുക്കളായിരുന്നു. ഈ മാസം പത്തിന് രാവിലെ ബിവറേജിൽ നിന്ന് മദ്യം വാങ്ങി ഇരുവരും ഒരു സ്‌ത്രീയുമായി ഓട്ടോയിൽ പുഴക്കരയിലെത്തിയിരുന്നു.
മൂവരും പുഴക്കരയിൽ ഇരുന്ന് മദ്യപിച്ചു. ഇതിന് ശേഷം കൂടെ ഉണ്ടായിരുന്ന സ്‌ത്രീയെ ചൊല്ലി മുബാറകും മജീഷും തമ്മിൽ അടിപിടിയുണ്ടായി. ഇതിനിടെ മജീഷ് വടിയെടുത്ത് മുബാറക്കിനെ തലക്കടിക്കുകയായിരുന്നു. തുടർന്ന് മജീഷ് മുബാറക്കിന്റെ മൃതദേഹം പുഴയിൽ തള്ളി മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശേഷം മജീഷ് ഇവിടെ നിന്ന് രക്ഷപ്പെടുകയാണ് ഉണ്ടായത്. പ്രതിയെ സംഭവസ്‌ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
Most Read: ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍; ഹൈക്കോടതിയില്‍ ദിലീപ്